
അമരാവതി: ആറുവയസ്സുകാരൻ ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രപ്രദേശിലെ അമരാവതി വൺ ടൗൺ മേഖലയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥി പ്രണയ് തേജയാണ് മരിച്ചത്. ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെയാണ് കുട്ടി കുഴഞ്ഞുവീണത്. വ്യാഴാഴ്ച്ചയാണ് സംഭവം.
രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോയ പ്രണയ് തേജയ്ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. എന്നാൽ ഉച്ചയോടെ കുട്ടിക്ക് എന്തോ സംഭവിച്ചതായി ബന്ധുവിന്റെ സ്ഥാപനത്തിന് സമീപം ജോലി ചെയ്യുന്ന പാചകക്കാരാണ് പിതാവിനെ ഫോണിൽ അറിയിച്ചത്. സ്കൂൾ അധികൃതർ കുടുംബത്തെ വിവരമറിയിച്ചില്ലെന്നും പിതാവ് ആരോപിച്ചു.
കുട്ടിയെ ഉടൻ കിങ് ജോർജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു.
ഗൃഹപാഠം ചെയ്തില്ലെന്ന് പറഞ്ഞ് മർദനം
സംഭവത്തിന് പിന്നാലെ സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അധ്യാപിക കുട്ടിയെ മർദിച്ച വിവരം പുറത്തുവന്നത്. ഗൃഹപാഠം ചെയ്യാത്തതിനെ തുടർന്ന് അധ്യാപിക പ്രണയ് തേജയെ ശകാരിക്കുകയും മുഖത്തടിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അടിയേറ്റതിന് തൊട്ടുപിന്നാലെ കുട്ടി അധ്യാപികയുടെ ദേഹത്തേക്ക് കുഴഞ്ഞുവീഴുന്നതും കാണാം.
അധ്യാപിക കുട്ടിയെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായി.
പൊലീസ് അന്വേഷണം ആരംഭിച്ചു
സംഭവത്തെ തുടർന്ന് റവന്യൂ ഡിവിഷനൽ ഓഫിസർ ദിലീപ് ചക്രവർത്തി ആശുപത്രിയിലെത്തി. സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സർക്കാർ ശേഖരിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാക്കുന്നതിനായി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. സംഭവത്തിൽ അധ്യാപികയുടെ പങ്ക് ഉൾപ്പെടെ വിശദമായി അന്വേഷിച്ചുവരികയാണ്.










